അതിര്‍ത്തികളില്‍ പുലരുന്ന വെറുപ്പിന്റെ കപട ദേശീയതകള്‍ I അമീന്‍ മണ്ണാറമ്പ I Talk Time
"അതിര്‍ത്തികളില്‍ വിശ്വസിക്കുന്നവരോട്
ഉറവകളും നക്ഷത്രങ്ങളും സംസാരിക്കുകയില്ല.
എനിക്ക് അതിര്‍ത്തിയില്‍ വിശ്വാസമില്ല.
മണല്‍ തരികള്‍ക്കറിയുമോ
അവര്‍ കിടക്കുന്നത്
ഏത് നാട്ടിലാണെന്ന്
ആപ്പിള്‍ മരങ്ങളുടെ വേരുകള്‍
മനുഷ്യരുണ്ടാക്കിയ
മതിലുകള്‍ക്കിടയിലൂടെ അന്യോന്യം
കൈകോര്‍ക്കുന്നു
കാറ്റും ജലവും വേരുകളും
മതിലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു
കിളികള്‍ കൂര്‍ത്ത ചിറകുകള്‍ കൊണ്ട്
അതിരുകള്‍ മുറിച്ച് കളയുന്നു
ഭൂപടത്തിലെ വരകള്‍ ഒരു കരിയിലയെ
പോലും തടത്തു നിര്‍ത്തുന്നില്ല.
നമുക്ക് പുഴകളാവുക"
മലയാളത്തിന്റെ അനുഗ്രഹീത കവി സച്ചിദാനന്ദന്റെ 'അതിര്‍ത്തികള്‍ക്കെതിരെ' എന്ന കവിതയിലെ വരികളാണിത്. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടു വന്ന കശ്മീറിന്റെ പ്രത്യേക പദവി എടുത്തു മാറ്റല്‍, അസം പൗരത്വ ബില്ല് തുടങ്ങിയ പ്രസക്ത ചര്‍ച്ചകള്‍ തന്നെയാണ് കവിതയുടെ പ്രമേയം.
ഓഗസ്റ്റ് 6ന് കശ്മീറിന്റെ പ്രത്യേക പദവി (Article 370,35A വകുപ്പ്) എടുത്തു നീക്കുന്ന ബില്ല് രാജ്യസഭ പാസാക്കി. ഇന്ത്യയിലേക്ക് ചേര്‍ത്തു നിര്‍ത്തുക എന്നു ധരിപ്പിച്ച് കശ്മീരിനെ നെറുകെ വിഭജിച്ച് രാഷ്ട്രീയം നടപ്പാക്കാനും സര്‍ക്കാര്‍ മടികാണിച്ചില്ല. സൈനിക വ്യൂഹങ്ങളെ വിന്യസിച്ച് യുദ്ധ പ്രതീതി സൃഷ്ടിച്ചു. നേതാക്കളെ വീട്ടു തടങ്കലിലിട്ടു. ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യങ്ങള്‍ നിര്‍ത്തലാക്കി പുറം ലോകവുമായുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതെയാക്കി.
അസം പൗരത്വ ബില്ല്
അസമിലെ അനധികൃത കുടിയേറ്റത്തിനെതിരെ 1951ലാണ് NRC(National Register of Citizenship) നിലവില്‍ വന്നത്. ആ വര്‍ഷത്തെ സെന്‍സസ് അടിസ്ഥാനമാക്കിയായിരുന്നു NRCയുടെ കണക്കുകള്‍. എന്നാല്‍ അതിലെ പാകപ്പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗുഹാവത്തി ഹൈക്കോടതി 1951ലെ NRCയിലെ കണക്കുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ശരിവെച്ചു. APW(Asam Public Workers)ന്റെ പ്രത്യേക ഹരജി പ്രകാരം 2003ല്‍ വീണ്ടും സുപ്രീം കോടതിയിലെത്തിയ NRC ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് രാജ്യസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ called storageലേക്ക് മാറ്റിവെക്കുകയായിരുന്നു.അസമിലെ കുടിയേറ്റങ്ങളും സമരങ്ങളും ചുരുളയിക്കുമ്പോള്‍
ബ്രിട്ടീഷുകാരുടെ ബംഗാള്‍ വിഭജനവും 1947ലെ ഇന്ത്യ വിഭജനത്തെയും തുടര്‍ന്ന് അതിര്‍ത്തികളില്‍ ഭീകരമായ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായി. 1971ലെ ബംഗ്ലാദേശ് രൂപീകരണത്തിലേക്ക് നയിച്ച ഇന്ത്യ-പാക്ക് യുദ്ധവും വന്‍ കുടിയേറ്റത്തിന് കാരണമായി. കുടിയേറി വന്നവരില്‍ പലരും പതിയെ വോട്ടര്‍ പട്ടികയില്‍ കടന്നുകൂടി. ഇതുമൂലം തദ്ദേശീയരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നതായി പൊതുവികാരം രൂപപ്പെട്ടു. വോട്ടുബാങ്ക് ലക്ഷ്യം വെച്ച് പല മുഖ്യധാര പാര്‍ട്ടികളും ഈയൊരവസരം മുതലെടുത്തു. വിദേശി കുടയേറ്റക്കാര്‍ക്കെതിരെയുള്ള സമരങ്ങളുടെ കാലമായിരുന്നു പിന്നീട് അസമില്‍..1983ല്‍ നെല്ലി കൂട്ടക്കൊലപാതത്തില്‍ 3000 ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍. 1800 പേരെ ഔദ്യോഗികമായി തന്നെ എടുത്തു പറയുന്നു. കൂട്ടക്കൊലപാതകത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടില്ല. പിന്നീട് സെന്‍ട്രല്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസില്‍ വിവരാവകാശ രേഖപ്രകാരം വെളിച്ചത്തു വന്ന കണക്കുകള്‍ പറയുന്നു ' കാരണം മറ്റൊന്നുമല്ല, കടന്നു കൂടിയവരെ തുരത്താന്‍ തന്നെ'.
അനധികൃത കുടിയേറ്റത്തിനെതിരെ 1983ല്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അസമിനായി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായുള്ള (ഡിറ്റര്‍മിനേഷന്‍ ബൈ ട്രൈബ്യൂണല്‍) നിയമം വരുന്നത്. ഇതില്‍ തൃപ്തിയാവാതെ യൂണിയന്‍ വീണ്ടും സമര രംഗത്തെത്തി. അതിനു പിന്നാലെ പരിഹാരമായി 1985 ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി അസം കരാറുണ്ടാക്കി. ഇതിലെ 5?11 മുതല്‍ 5?9 വരെയുള്ള വ്യവസ്ഥകളായിരുന്നു പ്രധാനം.
1996 ജനുവരി ഒന്നിന് ശേഷം 1971 മാര്‍ച്ച് 25ന് മുമ്പായി കുടിയേറിയവരെയെല്ലാം ഇന്ത്യന്‍ പൗരന്‍മാരാകുമെന്നായിരുന്നു വ്യവസ്ഥ. ഇത് സംബന്ധിച്ച് നിരവധി കേസുകള്‍ സുപ്രീം കോടതിയിലും കീഴ് കോടതികളിലുമുണ്ടായിട്ടുണ്ട്.
2005ല്‍ NRC പതുക്കണമെന്നും, വോട്ടര്‍ പട്ടികയില്‍ നിന്നും കുടിയേറ്റക്കാരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അസം പബ്ലിക് വര്‍ക്‌സ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതോടെ NRC വീണ്ടും ദേശീയ ശ്രദ്ധയില്‍ വന്നു. തുടര്‍ന്ന് 2550 മെയ് 1ന് APWന്റെ ഹരജി സ്വീകരിച്ച് സുപ്രീംകോടതി NRC പുതുക്കാന്‍ നിര്‍ദ്ധേശം നല്‍കി. 2017ല്‍ 3.29 കോടി അപേക്ഷകരില്‍ നിന്നും 1.9 കോടി പേരെ ഉള്‍പ്പെടുത്തി ഡിസംബര്‍ 31ന് കരട് NRC പുറത്തിറക്കി. 2018 july 30ന് 2.9 കോടിയില്‍ നിന്ന്് 40 ലക്ഷം പേരെ ഒഴിവാക്കി മറ്റൊരു NRC കരട് പുറത്തുവന്നു. തിരുത്തലുകള്‍ വരുത്തി ഒടുവില്‍ 19 ലക്ഷം പേരെ ഉള്‍പ്പെടുത്തിയുള്ള അന്തിമപട്ടിക പുറത്തിറങ്ങി.
19,06,657 പേരില്‍ 11 ലക്ഷം പേര്‍ ബംഗാളി ഹിന്ദു കുടിയേറ്റക്കാരാവുമ്പോഴും മുസ്്‌ലിംങ്ങള്‍ക്കെതിരെയുള്ള വംശീയ പ്രശ്‌നമായി NRC എടുത്തുപറയുന്നതിന്റെ കാരണം മറ്റൊന്നുമല്ല. ന്യൂനപക്ഷ വിഭാഗം എന്ന പേരില്‍ 11 ലക്ഷത്തോളം വരുന്ന ഹിന്ദു, സിഖ് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനും 8 ലക്ഷത്തോളം വരുന്ന മുസ്്‌ലിംകളെ പുറത്താക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ചക്മ, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പൗരത്വവുമായി ബന്ധപ്പെട്ട വിധികള്‍ ഇത്തരം വര്‍ഗ്ഗീയ വേര്‍തിരിവുകളിലേക്കുള്ള ചൂണ്ടുവിരലാണ്.
യുഎന്‍ അഭയാര്‍ത്ഥി രജിസ്റ്ററില്‍ പേരില്ലാത്തവരെ ഉള്‍പ്പെടെയുള്ള ഒരു ലക്ഷത്തിലധികം ചക്മ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമ്പോഴും മ്യാന്മര്‍ പുറത്താക്കിയ റോഹിങ്ക്യന്‍ മുസ്്‌ലികളെ ആട്ടിയോടിക്കരുതെന്ന് യുഎന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടും അവര്‍ രാജ്യത്തിന് ആഭ്യന്തര ഭീഷണിയാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ബുദ്ധ,ഹിന്ദു വിഭാഗത്തില്‍ പെട്ടവരാണ് ചക്മകള്‍. 1960കളില്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും കുടിയേറിയ ചക്മ അഭയാരിത്ഥികള്‍ക്ക് 2015ല്‍ പൗരത്വം നല്‍കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാറുകളുടെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും പൗരത്വം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കുന്നുണ്ടായിരുന്നു.
ബി.ജെ.പി യുടെ ഇരട്ടത്താപ്പിന് പിന്നില്‍...
2014 ലെയും 2015 ലെ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍. പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ വീരവാദങ്ങള്‍ മുഴക്കിയിരുന്ന ബിജെപി പട്ടിക പുറത്തുവിടുന്നതോടെ എതിര്‍ത്ത് രംഗത്തെത്തി. ന്യൂനപക്ഷമായ ബംഗാളി,ഹിന്ദു കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനും മുസ്്‌ലിംകളെ തടവിലാക്കാനും വരുത്തിലാക്കിയ ട്രൈബ്യൂണലുകളുടെ കണക്കുകളില്‍ 19 ലക്ഷത്തില്‍ 11 ലക്ഷം പേരു ഹിന്ദുക്കള്‍. ഒരേസമയം ഹിന്ദുക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താനും മുസ്്‌ലികളെ പുറത്താക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായിരുന്നു. എന്നിട്ടും ബിജെപി കരുതുന്ന വലിയൊരു അളവില്‍ മുസ്്‌ലിംകള്‍ പട്ടികയിലുള്‍പ്പെട്ടതാണ് ബിജെപിയുടം എതിര്‍പ്പിന് കാരണം.
നിലവില്‍ അസമില്‍ മാത്രമായുള്ള NRC രാജ്യമാകെ വ്യാപിക്കണമെന്നാണ് ബിജെപി നേതാക്കളുടെ വാദം. ട്രൈബ്യുണലുകളെ വരുത്തിലാക്കി മുസ്്‌ലിംകളെ പട്ടികയില്‍ നിന്നും പുറത്താക്കി പൗരത്വം നല്‍കാതെ ജയിലുകളില്‍ പാര്‍പ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ മോഹങ്ങള്‍. ഇന്ത്യയെ ഹിന്ദുത്വമാക്കാന്‍ കിണഞ്ഞു പിരശ്രമിക്കുകയാണ് ബിജെപിയുടെ നയങ്ങള്‍.
വില്ലന്‍ വിദേശി ട്രൈബ്യൂനല്‍
വിദേശി ട്രൈബ്യൂണലുകള്‍ വഴിയാണ് കുടിയേറ്റക്കാര്‍ അവരുടെ രേഖകള്‍ സമര്‍പ്പിക്കേണ്ടത്. രേഖകള്‍ സമര്‍പ്പിച്ചിട്ടും പട്ടികയില്‍ നിന്നും പുറത്താണ് പലരും. 1998ലെ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തെ പോലീസുണ്ടാക്കിയ ഫയലുകള്‍ പൊടിതട്ടിയെടുത്ത് തിരക്കിട്ട് ഇന്ത്യന്‍ പൗരന്മാരെ വിദേശികളായി പ്രഖ്യാപിക്കാനുള്ള പണിയിലാണ് ട്രൈബ്യൂണലുകള്‍.
നോട്ടീസ് എത്തിച്ചുകൊടുക്കാതെ, ട്രൈബ്യൂനലിനു മുമ്പാകെ ഒരിക്കല്‍ പോലും അവസരം നല്‍കാതെ വിദേശികളായി പ്രഖ്യാപിച്ചത് പതിനായിരങ്ങളെയാണ്. 1985നും 2019നുമിടയില്‍ അസമിലെ വിദേശി ട്രൈബ്യൂണലുകള്‍ വിദ്ശികളെന്ന് പ്രഖ്യാപിച്ച 1,17,164 പേരില്‍ 63,959 പേരും ഒരിക്കല്‍ പോലും ട്രൈബ്യൂണലിനു മുമ്പാകെ എത്തിയിട്ടില്ല. നോട്ടീസ് അയച്ചിട്ടു വന്നില്ലെന്ന് അതിര്‍ത്തി പോലീസ് പറയുന്നത് അടിസ്ഥാനമാക്കിയായിരുന്നു അവരുടെ പൗരത്വപ്രഖ്യാപനം. അത്തരം കേസുകള്‍ പലതും ഹൈക്കോടതിയിലും സുപ്രീകോടതിയിലും നടന്നുവരുന്നു.
ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രൈബ്യൂണലിന്റെ കളികൊണ്ട് പുറത്തായെന്ന് യൂനിഫൈഡ് പീപിള്‍സ് മൂവ്‌മെന്റിന്റെ നിലിം ഭത്തയും സംഘവും വിശദീകരിക്കുന്നു.
1998ലെ ഫയലുകള്‍ അടിസ്ഥാനമാക്കി ട്രൈബ്യൂണല്‍ വിദേശികളായി പ്രഖ്യാപിച്ചവര്‍ ആദ്യമെ പുറത്തായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയാസ്പദ വോട്ടര്‍മാര്‍ (D വോട്ടര്‍മാര്‍) ആക്കിയതിനാലും അതിര്‍ത്തി പോലീസ് നോട്ടീസ് ആയച്ചതിനാലും ട്രൈബ്യുണലില്‍ വിചാരണ നേരിടുന്നവരും സുപ്രീം കോടതി നിര്‍ദേശപ്രകാരം പുറത്തായി. അതു കൂടാതെ ഇതിനകം ട്രൈബ്യൂണല്‍ 'വിദേശി'കളാക്കിയവരോ വിചാരണ നേരിടുന്നവരോ കുടുംബനാഥനാണെങ്കില്‍ മക്കളിലും പേരമക്കളിലും ഒരാളെപോലും ഉള്‍പ്പെടുത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിക്കുന്നു.
നിലവില്‍ പുറത്തായവരില്‍ രേഖകള്‍ സമര്‍പ്പിക്കാത്ത നാലു ലക്ഷം പേരെ കഴിച്ചാല്‍ ബാക്കി 15ല്‍ ബഹുഭൂരഭാഗവും ട്രൈബ്യൂണല്‍ വീദേശികളാക്കിയവരോ വിചാരണ നേരിടുന്നവരോ ആയവരുടെ കുടുംബാംഗങ്ങളാകാമെന്നുമാണ് നിലിം ഭത്തയും സംഘവും വിശദീകരിക്കുന്നത്.
NRC പട്ടികയിലില്ലാത്താവര്‍ എന്തു ചെയ്യും?
NRCയില്‍ ഉള്‍പ്പെടാത്ത ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ എന്തു ചെയ്യും? ഇവരുടെ പൗരത്വത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ബംഗ്ലാദേശുമായി ഇന്ത്യ ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവരെ ഉടന്‍ വിദേശികളായി പ്രഖ്യാപിക്കുകയില്ലെന്നാണ് സുപ്രിം കോടതി വിധി. കുടിയേറ്റക്കാരെ താമസിപ്പിക്കാനായി മാന്ദ്യയില്‍ 47 കോടി രൂപ ചെലവില്‍ 3000ത്തോളം പേരെ പാര്‍പ്പിക്കാവുന്ന ജയിലുകള്‍ ഒരുങ്ങുകയാണ്. നിലവിലുള്ള ഇത്തരം ജയിലുകള്‍ക്കു പുറമെ 10 ജയിലുകള്‍കൂടി നിര്‍മ്മിക്കുകയാണ്. വലിയ വില നല്‍കി നിര്‍മ്മിക്കുന്ന ജയിലറകള്‍ ചോളണ്ടില്‍ ജര്‍മനി നിര്‍മിച്ച കോന്‍സണ്ടറേഷന്‍ കാമ്പുകള്‍ക്ക് സമാനമായാണ് നിര്‍മിക്കുന്നത്. നാല് വശത്തും വാച്ച് ടവറുകള്‍, സുരക്ഷാക്രമീകരണങ്ങള്‍ ശിപ്‌സാഗര്‍, തേസ്പൂര്‍, നുഗാസ്, കരിംഗഞ്ച്, ഹാഫ്‌ലോഗ്, ഗുഹ്്മതി, ബാര്‍പേട്ട എന്നീ സ്ഥലങ്ങളിലാണ് ഇനിയും ജയിലുകള്‍ നിര്‍മിക്കുന്നത്.
1930കളില്‍ ജര്‍മനി, ഇറ്റലി രാജ്യങ്ങളിലേതു സമാനമായി ഇന്ത്യയില്‍ പുലരുന്ന ഫാസിസത്തിന്റെ വേരോട്ടം തന്നെയാണ് അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പെരു ശത്രുവിനെ പ്രഖ്യാപിക്കുക, യുദ്ധങ്ങള്‍, അതിര്‍ത്തികള്‍, ചൂഷണം ചെയ്ത് തീവ്ര ദേശീയതയെ എടുത്തുകാട്ടുക തുടങ്ങി ഫാസിസത്തിന്റെ നയങ്ങള്‍ സാദ്ധ്യമാക്കുന്നതില്‍ മാരകമായി മോദിസര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്നു. നോട്ട് നിരോധനം, മുത്തലാഖ് നിയമങ്ങള്‍ക്ക് പുറമെ കശ്മീറിലും അസമിലും സര്‍ക്കാര്‍ കൊണ്ടുവന്ന ജനവികാരത്തെ തീര്‍ത്തും മാനിക്കാതെയുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ഐക്യപ്പെട്ട പ്രതിപക്ഷ സ്വരം പോലും ഇല്ലാതെയായിരിക്കുന്നു. ജനാധിപത്യ സംവിധാനത്തിന്റെ മൂല പ്രശ്‌നമായ ഉയര്‍ത്തിക്കാണിക്കുന്ന ഭൂരിപക്ഷവിഭാഗം ഭരണം കൈയ്യേറുന്ന വംശീയ വെല്ലുവിളികള്‍ ഇന്ത്യ നേരിടുന്നു.
നയങ്ങള്‍ അതിവേഗം നടപ്പിലാക്കുന്ന രണ്ടാം മോദിസര്‍ക്കാര്‍ വൈകാതെ പൗരത്വ ബില്ലും പാസ്സാക്കും. ആദ്യം ഓര്‍ഡിനന്‍സായി വരും, തുടര്‍ന്ന് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ലുമാക്കും. മൃദുഹിന്ദുത്വ രാഷ്ട്രീയം ഉള്‍കൊള്ളുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യസ്വരം നഷ്ടപ്പെടും. ഇന്ത്യ വലിയൊരാപത്തിനെ നേരിട്ടുകൊണ്ടിരിക്കുന്നു..
Comments
Post a Comment